മഞ്ഞുമൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം..

Posted by

കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തുന്നു. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ ചെയ്തിട്ടുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച ഇ.സിഐ.ആർ രജിസ്റ്റർ ചെയ്ത ഇ.ഡി, പറവ ഫിലിംസിന്റെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കു ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചെങ്കിലും ഇവർ ഹാജരായില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടിസ് അയക്കും.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40 % ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ പരാതിയിൽ നിർമ്മാതാക്കൾ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡി എത്തുന്നത്.

സിനിമ മേഖലയിൽ ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി നേരത്തേ നിർമാണ കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത്. സിനിമ വൻ വിജയം നേടിയെങ്കിലും സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നു. സിറാജ് ഹമീദിന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കേസെടുത്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ ഹൈക്കോടതിയിലാണ്.

ഇതിനിടെ പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർമ്മാതാക്കൾ കരുതിക്കൂട്ടി സിറാജിനെ വഞ്ചിക്കുകയായിരുന്നു എന്ന് പറയുന്നുണ്ട്. ഏഴു കോടി രൂപ നിക്ഷേപിച്ചാൽ 40% ലാഭവിഹിതം നൽകാമെന്നായിരുന്നു പരാതിക്കാരനുമായി നിർമാണ കമ്പനി ഉണ്ടാക്കിയ കരാർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നായിരുന്നു 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ നിർമ്മാതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ മാത്രമാണ് കഴിഞ്ഞിരുന്നത്.

26 തവണയായി 5.99 കോടി രൂപ അക്കൗണ്ട് വഴിയും ബാക്കി നേരിട്ട് ലഭിച്ചതുമായി ആകെ 7 കോടി രൂപ പരാതിക്കാരൻ നിർമാതാക്കൾക്ക് നൽകി. വിതരണത്തിനും മാർക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിർമ്മാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽനിന്നും ജി. എസ്. ടി അടക്കം 18 കോടി 65 ലക്ഷം രൂപ മാത്രമാണ് ചെലവായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയ്ക്ക് 250 കോടി രൂപയെങ്കിലും കുറഞ്ഞത് കിട്ടിയിട്ടുണ്ടെന്നും നിർമ്മാണച്ചെലവുകൾ കുറച്ചാൽ പോലും 100 കോടിയെങ്കിലും ലാഭമുണ്ടെന്നും കരാറനുസരിച്ച് തനിക്ക് 47 കോടിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്നുമാണ് സിറാജിന്റെ വാദം.