വേട്ടക്കാരുടെ പേര് പുറത്ത് വിടണം. എനിക്കും ഇവരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് – ഹൻസിബ ഹസ്സൻ

Posted by

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുകളുമായി കൂടുതൽ താരങ്ങൾ രംഗത്ത്. റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും അമ്മ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ താരം പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അൻസിബ പറയുകയുണ്ടായി.
ഇതോടെ അമ്മയിൽ ഭിന്നത ഇല്ലെന്ന ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ വാദം പൂർണമായും തള്ളപ്പെടുകയാണ്. പ്രമുഖ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ നടത്തിയ ആരോപണങ്ങളിലും താരം തന്റെ നിലപാട് അറിയിച്ചു. ഈ സംഭവത്തിൽ താൻ ഇരയ്‌ക്കൊപ്പം നിൽക്കുകയാണെന്നായിരുന്നു അൻസിബ എടുത്ത നിലപാട്.
സിദ്ദിഖിന്റെ നിലപാടിനെ തള്ളിയ താരം ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കൂട്ടിച്ചേർത്തു. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും വസ്‌തുത ഉണ്ടാവും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദിത്തപ്പെട്ട ആളുകൾ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ ഹസൻ ആവശ്യപ്പെട്ടു.


തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അൻസിബ ചൂണ്ടിക്കാട്ടി. മോശം മെസേജ് അയച്ചൊരാൾക്ക് കൃത്യമായ മറുപടി കൊടുത്തിരുന്നു. എങ്കിലും മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പിന്നീട് ഇക്കാര്യത്തിൽ കൂടുതൽ പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിലപാടുകളുമായി ബന്ധപ്പെട്ട് അമ്മയിൽ ഭിന്നത പുകയുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിഷയത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റും പ്രമുഖ നടനുമായ ജഗദീഷിന്റെ നിലപാടിന് പിന്തുണയേറുന്നു എന്നാണ് ലഭ്യമായ വിവരം. കൂടുതൽ താരങ്ങൾ ജഗദീഷിന്റെ നിലപാടിന് അനുകൂലമായി നിൽക്കുന്നു എന്നാണ് സൂചന.