ഹേമ കമ്മിറ്റി റിപ്പോർട്ട്‌; പീഡിപ്പിച്ചെന്ന് പറയുന്നവർ അവരുടെ പേര് വെളിപ്പെടുത്തണം ശ്രീയ രമേഷ്

Posted by

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും അതിക്രമങ്ങളുമെല്ലാം ചര്‍ച്ചയായി മാറുന്ന സാഹചര്യത്തിൽ വിമര്‍ശനവുമായി നടി ശ്രിയ രമേഷ്.
മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. സ്‌പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാര്‍പ്പെറ്റ് ബോംബിംഗ് പോലെ ആയി അത്. സത്യത്തില്‍ ഇവര്‍ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര കണ്‍സേണ്‍ ആയിരുന്നോ? ആണെങ്കില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കാതെ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരുടെ പേരുകള്‍ പുറത്ത് വിടണം. നടപടി എടുക്കണം.


അതല്ലാതെ കണ്ട ഞരമ്പ് രോഗികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃത കഥകളും പടച്ചുവിടുവാന്‍ അവസരം ഒരുക്കല്‍ അല്ലായിരുന്നു വേണ്ടത്. അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേര്‍ ഉള്ള ഒരു ഇന്റസ്ട്രിയെ മൊത്തത്തില്‍ സമൂഹ മധ്യത്തില്‍ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുവാന്‍ അവസരം ഉണ്ടാക്കുകയല്ല വേണ്ടത് ഇന്നിപ്പോള്‍ പരമാവധി വഷളത്തരവും അഭ്യൂഹങ്ങളും ചേര്‍ത്ത് കൊഴുപ്പിച്ച് വിളമ്പുവാനും അതുവഴി വ്യൂവേഴ്‌സിനെ കൂട്ടുവാനും കുറേ ഞരമ്പ് രോഗികള്‍ ഇറങ്ങിയിട്ടുണ്ട്.മാധ്യമങ്ങളില്‍ വന്നിരുന്ന് അലറി വിളിക്കുന്നു വേറെ ഒരു കൂട്ടര്‍. ഈ അഭ്യൂഹം പരത്തുന്ന കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നത് ഈ മേഖലയില്‍ മാന്യമായി തൊഴില്‍ ചെയ്തു കുടുംബവുമായി ജീവിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തെ പറ്റിയാണ്.

അവരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കേണ്ടതുണ്ട് എന്ന് കമ്മീഷനുള്‍പ്പെടെ ഉള്ളവര്‍ ചിന്തിക്കണം.ആര്‍ക്കെങ്കിലും ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കില്‍ / ഇരകള്‍ ആക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സഹായിക്കുവാനും സംരക്ഷിക്കുവാനും നടപടി എടുക്കണം. പക്ഷെ മൊത്തം ആളുകളെയും ചെളിവാരി എറിയുവാന്‍ കടുത്ത ലൈംഗിക ദാരിദ്ര്യവും അത് സൃഷ്ടിക്കുന്ന വൈകൃത മനസ്സുകള്‍ക്ക് സംതൃപ്തിയേകുന്ന വാര്‍ത്തകള്‍ക്ക് അവസരം നല്‍കരുതായിരുന്നു.സിനിമാ ഇന്റസ്ട്രിയില്‍ വളരെ മാന്യമായി ജീവിയ്ക്കുന്നവര്‍ക്ക് നേരെ സൈബര്‍ ഇടത്തില്‍ അപഖ്യാതി പ്രചരിപ്പിക്കുന്ന വര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് താരം ഫേസ്ബുക് കുറിപ്പിലൂടെ പറയുന്നത്.